Murambi, The Book of Bones by Boubacar Boris Diop / Fiona McLaughlin

to write poetry after Auschwitz is barbaric - Theodor Adorno (1949)

സര്‍ഗ്ഗവ്യാപാരങ്ങള്‍ തീര്‍ത്തും ദുസ്സാധ്യമാക്കുന്ന ദേശീയ സാഹചര്യങ്ങളില്‍ നിന്ന് പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കന്‍ സംഘര്‍ഷങ്ങളുടെ അനുഭവങ്ങള്‍ അത് നേരിട്ടനുഭവിച്ച തലമുറയുടെയൊ പിന്‍ തലമുറയുടെയോ ഏതു കാഴ്ചപ്പാടില്‍ ആയാലും വലിയൊരളവു ആഖ്യാനം ചെയ്യപ്പെട്ടത് പ്രവാസത്തിന്റെ സുരക്ഷിത അകലമുള്ള വഴി തെരഞ്ഞെടുത്ത എഴുത്തുകാരിലൂടെയാണ്. എന്നാല്‍ 1998-ല്‍ 'Project Rwanda, Writing as a duty to remember' എന്ന പദ്ധതിയുടെ ഭാഗമായി റുവാണ്ടന്‍ വംശഹത്യയെ ഓര്‍മ്മിക്കാനും എഴുതാനുമായി പ്രസിദ്ധരായ പത്തു ആഫ്രിക്കന്‍ എഴുത്തുകാരെ ഒരുമിപ്പിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ ലക്ഷ്യം വെച്ചത് ഒരു പുതിയ സക്രിയ സാഹിത്യ രൂപം (literature of engagement) ആയിരുന്നു……….

ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല, ഇരകള്‍ ഉച്ചത്തില്‍ കരയുമ്പോള്‍ അത് ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു, ഞാനും ഭൂമിയിലെ ആയിരക്കണക്കായ ആളുകളും അപ്പോള്‍ അവരുടെ വേദന അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കണമായിരുന്നു. അതൊക്കെ എപ്പോഴും ഏറെ ദൂരെയാണ് സംഭവിച്ചു കൊണ്ടിരുന്നത്, ലോകത്തിന്റെ മറുവശത്തുള്ള മറ്റെതോക്കെയോ നാടുകളില്‍ .”

………………………

എനിക്ക് നിങ്ങളോട് പറയാനുണ്ട്: നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, എന്നാല്‍ അത് നിങ്ങളെ ദുരിതപ്പെടുത്തിയവരെക്കാള്‍ നിങ്ങളെ ഒട്ടും ഉത്തമരാക്കുന്നില്ല. അവരും നിങ്ങളെയും എന്നെയും പോലുള്ള ആളുകളാണ്. തിന്മ നമ്മളില്‍ ഓരോരുത്തരിലും ആണ്. ഞാന്‍, സെമിയോന്‍ ഹാബിനെസ, ആവര്‍ത്തിക്കുന്നു, നിങ്ങള്‍ അവരെക്കാള്‍ ഒട്ടും നല്ലവരല്ല. ഇനി വീട്ടിലേക്കു തിരികെ പോയി അതൊന്നു ആലോചിക്കൂ: ഒരു ദേശത്തു രക്തചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. നിമിഷം എത്തിക്കഴിഞ്ഞു എന്ന് ചിന്തിക്കാനുള്ള ശക്തി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഉണ്ടായേ പറ്റൂ. നിങ്ങളില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.. എന്റെ സഹോദരന്റെ വീട് നശിപ്പിക്കപ്പെടില്ല. അത് മുറംബിയുടെ തെരുവുകളില്‍ അലയുന്ന എല്ലാ അനാഥര്‍ക്കുമുള്ള വീടാവും. ഞാന്‍ ഒടുവിലായി ഒരു കാര്യം കൂടി നിങ്ങളോട് പറയുന്നു: നിങ്ങളിലാരും തന്നെ, സന്ദര്‍ഭം വരുമ്പോള്‍ അനാഥര്‍ ഹുടു ആണോ ടുട്സിയൊ ടുവായോ ആണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കരുത്.”

ഹോളോകോസ്റ്റ് സാഹിത്യം എന്ന ശാഖ ജൂതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൃത്യമായും നിര്‍വ്വചിക്കപ്പെട്ടത്‌. “ആഷ് വിറ്റ്സിന് ശേഷം കവിതയെഴുതാനാവില്ല" എന്ന തിയോഡോര്‍ അഡോര്‍നോയുടെ നിരീക്ഷണം അത്തരം രചനകളില്‍ ഭാവനയുടെ പ്രയോഗത്തെ പരിമിതപ്പെടുത്തുകയും സാക്ഷ്യമൊഴികളെയും ആര്‍ക്കൈവല്‍ വസ്തുതകളെയും ആശ്രയിച്ചു 'സത്യം' പറയുകയെന്ന "ഡോക്കു - നോവല്‍ " ആഖ്യാന രീതിയിലേക്ക് ഹോളോകോസ്റ്റ് സാഹിത്യത്തെ അടുപ്പിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമെന്ന നിലയില്‍ നടത്തപ്പെടുന്ന ഫിക് ഷനല്‍ സാധ്യതകള്‍ ഏറെ പരിമിതമാണ് ഇത്തരം രചനകളില്‍. ഈ നിരീക്ഷണങ്ങളെല്ലാം 'മുറംബി'യുടെ കാര്യത്തിലും സംഗതമാണ്. എന്നാല്‍ രൂപപരമായി ഹോളോകോസ്റ്റ് സാഹിത്യത്തിന്റെ ഈ പതിവ് രീതികള്‍ അവലംബിക്കുമ്പോഴും രാഷ്ട്രീയ ബോധ്യമുള്ള സാഹിത്യത്തിന്റെ ഒരു പുതുവഴിയാണ് മുറംബി തുറന്നിടുന്നത്.