പതിനഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച ഒരു ത്രില്ലര്‍ ഭരണകൂട വിരുദ്ധ കലാപത്തിനു തിരികൊളുത്തിയെന്നു വ്യാഖ്യാനിക്കപ്പെടുക, പതിനെട്ടു വയസ്സുമുതല്‍ കിരാതമായ പട്ടാളഭരണത്തിന്റെ തടവില്‍, രാജ്യത്തെ ഏറ്റവും ഭയാനകമായ എകാന്തത്തടവറയില്‍ ഉള്‍പ്പടെ ആറു വര്‍ഷങ്ങളോളം കഴിയേണ്ടി വരിക, തൂക്കുകയറിന്റെ നിഴലില്‍ നിന്ന് കൈക്കൂലിയായി സുഹൃത്തുക്കള്‍ കൈമടക്കിയ പണവും ആയുസ്സിന്റെ ബലവും കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു അന്യ ദേശത്തു പ്രവാസജീവിതം നയിക്കുക, തുടര്‍ന്ന് ലോകമറിയുന്ന കവിയും നോവലിസ്റ്റുമായി സ്വയം അടയാളപ്പെടുത്തുക. നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരന്‍ ക്രിസ് അബാനിയുടെ ജീവചരിത്രം ഇതൊക്കെയുമാണ്. എല്ലാറ്റിനും മുമ്പേ, പോസ്റ്റ് കൊളോണിയല്‍ നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത ഘട്ടമായിരുന്ന ബിയാഫ്രന്‍ സംഘര്‍ഷത്തില്‍ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ് വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിലേക്കുള്ള പ്രവാസത്തിലും ഒക്കെയാണ്. കുട്ടിക്കാലത്ത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജീവിതങ്ങളുടെ പാരുഷ്യം അബാനിയുടെ നോവലുകളില്‍ തീവ്രവും കാവ്യാത്മകവും, എന്നാല്‍ ഒരു ഘട്ടത്തിലും അതിവൈകാരികത പുരലാത്തതുമായ ഭാഷയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും കൌമാര- യൌവ്വനാരംഭ ഘട്ടത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ പല പ്രധാന കൃതികളിലും കടന്നു വരുന്നത്. പതിനാലു വയസ്സിനിടെ ഗാര്‍ഹിക പീഡനത്തിന്റെയും ആവര്‍ത്തിച്ചുള്ള ലൈംഗികകയ്യേറ്റങ്ങളുടെയും ലൈംഗിക മനുഷ്യക്കടത്തിന്റെയും നിയമത്തിന്റെതന്നെ വെട്ടയാടലിന്റെയും ദുരിതങ്ങളിലൂടെ കടന്നുപോവുകയും പോംവഴികളൊന്നുമില്ലാതെ അടഞ്ഞുപോയ ജീവിത സാഹചര്യങ്ങളില്‍നിന്നു മോചനം തേടി തെംസ് നദിയുടെ ആഴങ്ങളില്‍ മറയുകയും ചെയ്യുന്ന അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ബികമിംഗ് അബിഗേയ്ല്‍', സന്തുഷ്ടമായ കുടുംബ സാഹചര്യങ്ങളിലേക്ക് ആഭ്യന്തരയുദ്ധം അധിനിവേശം നടത്തുന്നതോടെ പ്രിയപ്പെട്ടവരേ നഷ്ടമാവുകയും ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്ക (child soldiers) ളില്‍ ഒരാളായി, റിബല്‍ സൈന്യത്തിന് വേണ്ടി മൈന്‍ നിര്‍വ്വീര്യമാക്കുന്ന ജോലിയില്‍ ഏര്‍പ്പെടാന്‍ നിയുക്തനാവുകയും ചെയ്യുന്ന മൈ ലക്ക് എന്ന കൗമാരക്കാരന്റെ ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്രസൗന്ദര്യമിയന്ന സാന്ദ്രവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന സോംഗ് ഫോര്‍ നൈറ്റ് എന്നിവയെ പോലെ മറ്റൊരു കൗമാരക്കാരന്റെ അതിജീവന സാഹസങ്ങളിലേക്ക് തന്നെയാണ് അവയെപ്പോലെതന്നെ 'മുതിര്‍ന്നുവരവിന്റെ കഥ'യായ ഗ്രേസ് ലാന്‍ഡ് എന്ന നോവലും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
ഓര്‍മ്മകളുടെ ചതുപ്പുകള്‍ - അതിജീവനത്തിന്റെയും
ലാഗോസിലെ ദരിദ്രവും വൃത്തിഹീനവും കലാപം ചവച്ചുതുപ്പിയ നാടിന്റെ സ്വാഭാവിക പരിണതിയായ കുറ്റകൃത്യങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങള്‍ നിറഞ്ഞതുമായ മരോകൊയിലെ ചതുപ്പുകള്‍ക്കരികിലെ ചേരികളിലൊന്നില്‍, അലസനും മുഴുക്കുടിയനുമായ പിതാവിനോടും മുന്‍ ബന്ധത്തിലെ മൂന്നു മക്കളോടൊപ്പം അച്ഛന്റെ പുതിയ ഭാര്യയായിക്കഴിയുന്ന രണ്ടാനമ്മയോടും ഒപ്പം അനിശ്ചിതത്വം നിറഞ്ഞ അതിജീവനത്തിനു ശ്രമിക്കുന്ന പതിനാറുകാരന്‍ എല്‍വിസ് ഒകെയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഏതാനും ദിനങ്ങളാണ് നോവല്‍ പിന്‍തുടരുന്നത്. മകന് സ്നേഹപൂര്‍വ്വം തന്റെ ആരാധനാപാത്രമായ അമേരിക്കന്‍ ഗായകന്റെ പേരിട്ട അമ്മ, കാന്‍സറിനു കീഴടങ്ങുമ്പോള്‍ അവനു വിട്ടുവെച്ചത് അവരോടും , മുത്തശ്ശി ഓയേ, അമ്മാവി ഫെലീഷ്യ, കളിക്കൂട്ടുകാരി എഫുവാ തുടങ്ങിയവരോടുമൊപ്പം കഴിഞ്ഞ സന്തോഷകരമായ ഗ്രാമ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകളും താളുകള്‍ പറിഞ്ഞു തുടങ്ങുന്ന ഒരു ജേണലും മാത്രം. കുറിപ്പുകളില്‍ വിവരിക്കപ്പെടുന്ന പാചക വിധികളെക്കാളേറെ സൂചിതമാകുന്ന ഗോത്രമിത്തുകള്‍ നോവലില്‍ മുഖ്യ ഇതിവൃത്തമാകുന്ന പില്‍ക്കാല സംഭവങ്ങള്‍ക്ക് വിദൂരമായ പശ്ചാത്തലം ഒരുക്കുന്നുണ്ട്. എന്നാല്‍ അത്ര നിഷ്കളങ്കമായ നൈസര്‍ഗ്ഗിക ജീവിതത്തിന്റെ മാത്രം ഇടം ഒന്നുമല്ല അവന്റെ ഗ്രാമം. ഫെലീഷ്യ അമ്മായിയോടൊപ്പം അരുതാത്ത ഓര്‍മ്മകളുണ്ട് എല്‍വിസിനു. അവിടെയാണ് എഫുവാ, ദാരിദ്രവും അസന്തുഷ്ടവുമായ ആഫ്രിക്കന്‍ കുടുംബാന്തരീക്ഷത്തിന്റെ ശാപങ്ങളില്‍ ഒന്നായ നിരന്തര ബാല പീഡനത്തിനു വിധേയയാവുന്നത്. എല്‍വിസിനു തന്നെയും അതേ അനുഭവം അതേ അങ്കിള്‍ ജോസഫില്‍ നിന്ന് തന്നെ നേരിടേണ്ടി വരുന്നുണ്ട്. ബയാഫ്രന്‍ സംഘര്‍ഷകാലത്ത് കുട്ടിപ്പട്ടാളക്കാരന്‍ ആയിരുന്ന കസിന്‍ ഇന്നസന്‍റ്, 'കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍' എന്ന വ്യാജേന അനിയന്‍ ഗോഡ്‌ഫ്രൈയുടെ കൊലയില്‍ അങ്കിള്‍ ജോസെഫിനോടൊപ്പം പങ്കാളിയാവുന്നുണ്ട്. 'രാവിനുള്ള ഗീതത്തി'ലെ മൈ ലക്കിന്റെ സമാനമായ അനുഭവങ്ങള്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളെ വേട്ടയാടുകയും രാവില്‍ പേടിസ്വപ്നങ്ങള്‍ കൊണ്ട് ഉറക്കത്തെ കലുഷമാക്കുകയും ചെയ്യുന്നുണ്ട്. പള്ളിയില്‍ അഭയം തേടിയ പ്രാര്‍ഥനാനിരതരായ ആള്‍ക്കൂട്ടത്തെ, കുട്ടികളും സ്ത്രീകളുമുള്‍പ്പടെ, കൊന്നൊടുക്കിയതിന്റെയും കത്തിയാളുന്ന വിശപ്പിനു പരിഹാരമായി സഹയോദ്ധാക്കള്‍ കൊന്നു പാചകം ചെയ്യുന്ന കുരങ്ങിന്‍ കുഞ്ഞിനെ കഴിക്കാനാവാത്തതിന്റെയും അത് കുഞ്ഞുങ്ങളെ തിന്നുന്ന നരഭോജനമായി മനം പിരട്ടലുണ്ടാക്കുന്നതിന്റെയും അനുഭവങ്ങള്‍ മാത്രമല്ല, അപൂര്‍വ്വമായെങ്കിലും തന്റെ ഹിംസ ആസ്വദിച്ചു പോവുന്നതിന്റെ നടുക്കവും അയാള്‍ അനുഭവിക്കുന്നുണ്ട്.
എട്ടാം വയസ്സില്‍ അമ്മ മരിച്ചതിനു ശേഷം ഒരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ലാത്ത എല്‍വിസിന്റെ പതിനാറാം ജന്മദിനത്തില്‍, 1983-ല്‍ ആണ് നോവല്‍ തുടങ്ങുന്നത്. പിറകോട്ടും അതേ വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചും നോവല്‍ സഞ്ചരിക്കുന്നു. തന്റെ ജന്മദിനം അമ്മയുടെ നഷ്ടത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത് കൊണ്ടാണോ അതോ അച്ഛന്‍ സണ്‍ഡേ താന്‍ കരുതുന്നതിലേറെ സ്വാര്‍ത്ഥനാണ് എന്നതുകൊണ്ടാണോ അയാളത് അവഗണിക്കുന്നത് എന്ന് അവനു തീര്‍ച്ചയില്ല. അച്ചനുമായുള്ള അവന്റെ ബന്ധവും ഒരു ഘട്ടത്തിലും ഒട്ടും കാരുണ്യപൂര്‍ണ്ണവുമല്ല . ആഭ്യന്തരയുദ്ധത്തിന് മുമ്പ് ഒരു ജനപ്രതിനിധി ആയിരുന്ന അച്ഛന്റെ പതനം നൈജീരിയായുടെ ചരിത്ര പരാജയങ്ങളുടെ കൂടി കണ്ണാടിയാണ്. നോവലിന്റെ ഒടുവില്‍, സ്വപ്നപ്രത്യക്ഷമാകുന്ന ബിയാട്രിസും പുള്ളിപ്പുലിയുടെ രൂപത്തില്‍ പ്രത്യക്ഷനാകുന്ന കുലദൈവവും നല്‍കുന്ന മുന്നറിയിപ്പ് പോലും അവഗണിച്ച്, ചേരി നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി സൈനിക ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ വീരോചിതമായിത്തന്നെ ചെറുത്തുനിന്നു ബുള്‍ഡോസറിനടിയില്‍ പെട്ട് മരിക്കുന്ന അച്ഛന്റെ ഭൌതികാവശിഷ്ടമെങ്കിലും അതര്‍ഹിക്കുന്ന മാന്യതയോടെ സംസ്കരിക്കാന്‍ ആഗ്രഹിച്ചു പീഡനം ഏറ്റുവാങ്ങുന്ന എല്‍വിസിനെ നാം കാണുന്നുണ്ട്. എങ്കിലും അച്ചനുമായുണ്ടാവുന്ന നിരന്തര സംഘര്‍ഷങ്ങളും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും തന്നെയാണ് ജീവിതമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനു അവനെ ലാഗോസിലെ തെരുവുകളില്‍ എത്തിക്കുന്നത്. 'പ്രാസിറ്റാമോള്‍' കച്ചവടക്കാരും ദൈവവചനപ്രഘോഷകരും ബീച്ചില്‍ ചുറ്റിത്തിരിയുന്ന വിദേശികളും അവരെ ഉപജീവിച്ചും തട്ടിപ്പറിച്ചും മോഷ്ടിച്ചും കഴിയുന്ന ആയിരങ്ങള്‍ക്കും ഇടയില്‍, തന്റെ പേരിന്റെ ഉടമയായ മഹാഗായകന്റെ അനുകര്‍ത്താവായി നൃത്തപ്രകടനങ്ങള്‍ ജീവിതമാര്‍ഗ്ഗമാക്കുന്നതിനെ അച്ഛന്‍ എതിര്‍ക്കുന്നുണ്ട്. ധാരാളം വായിക്കുകയും പുകവലിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയുന്ന എല്‍വിസ്, ഒന്നില്‍ നിന്ന് ഒന്നിലേക്കായി പല തൊഴിലുകളില്‍ മുങ്ങിപ്പോവുന്നു: റിഡംഷന്‍ എന്ന കൂട്ടുകാരന്‍ കുറ്റകൃത്യങ്ങളുടെ അധോലോകങ്ങളിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഇന്ത്യന്‍ വംശജയായ സമ്പന്നയുവതി രോഹിണിയുടെ 'ഡാന്‍സിംഗ് പാര്‍ട്ട്ണര്‍' ആയി രക്ഷപ്പെടാനുള്ള വഴി തെളിയുന്നത് തുടക്കത്തിലേ തിരിച്ചടിയാവുന്നത്, രാഷ്ട്രീയവും അധോലോകവും ഒരുപോലെ അടക്കിവാഴുന്ന കേണലിന്റെ ശത്രുത മനസ്സറിയാതെ സമ്പാദിക്കുന്നതോടെയാണ്. കേണല്‍ ആഫ്രിക്കന്‍ ഏകാധിപതികളുടെ ഒരു തികഞ്ഞ പതിപ്പാണ്. വിമത എഴുത്തുകാര്‍, ജേണലിസ്റ്റുകള്‍, നിയമജ്ഞര്‍, സംഗീതജ്ഞര്‍, അധ്യാപകര്‍ എന്ന് വേണ്ട, മുഖവും പേരുമില്ലാത്ത ആയിരക്കണക്കിന് നൈജീരിയക്കാരുടെ തിരോധാനത്തിനെന്ന പോലെത്തന്നെ കൂട്ടക്കുരുതികള്‍, കിരാതമായ സാഡിസ്റ്റ്-കസ്റ്റഡി പീഡനങ്ങള്‍, മനുഷ്യക്കടത്ത്, അവയവ മാഫിയ, ലൈംഗികതയുടെ അധോലോകങ്ങള്‍ തുടങ്ങി പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍ സൈനികഭരണങ്ങളുടെ മുഴുവന്‍ നീചതകളും അയാളില്‍ സമ്മേളിക്കുന്നുണ്ട്. കൊല്ലപ്പെടുന്നവരുടെ ചിത്രങ്ങള്‍ എടുത്തു സൂക്ഷിക്കുന്ന വൈകൃതത്തിനു അയാള്‍ പറയുന്ന വിശദീകരണം 'ആത്മാവുകളെയും മരണത്തിന്റെ സൌന്ദര്യത്തെയും' കാണാന്‍ എന്നതാണ്. "സൈനികര്‍ക്ക് തെറ്റും ശരിയുമില്ല. അവര്‍ക്കെന്തു വേണമോ അതുമാത്രം." തൊഴില്‍ തേടി റിഡംഷന്റെ കൂട്ടാളിയാവുമ്പോള്‍ അറിയാതെ മനുഷ്യക്കടത്തിന്റെ കാവലാളാവുന്നത് ഏറെ വൈകിയാണ് എല്‍വിസ് തിരിച്ചറിയുന്നത്. കേണലിന്റെ തന്നെ ഉടമസ്ഥതയിലുള്ള, അതിര്‍ത്തികടത്തുന്ന അതേ ചരക്കുവണ്ടികളില്‍ സെക്സ് മാര്‍ക്കറ്റിന് വേണ്ടി തട്ടിയെടുക്കപ്പെട്ട പെണ്‍കുട്ടികളും അവയവ മാഫിയയുടെ ഉരുപ്പടികളും ഉണ്ടെന്നത് അവനു താങ്ങാനാവുന്നതിലും അപ്പുറമാണ്. റിഡംഷനെ കുറിച്ച് 'യാജകരാജാവ്' എന്ന തിയേറ്റര്‍ ആക്റ്റിവിസ്റ്റ് കൂടിയായ സുഹൃത്ത് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ സത്യമായിരുന്നു എന്ന് എല്‍വിസ് തിരിച്ചറിയുക അപ്പോഴാണ്. കേണലിന്റെ തടവറയില്‍ എല്‍വിസിനു വിവരിക്കാനാവാത്ത പീഡനങ്ങള്‍ എറ്റുവാങ്ങേണ്ടിവരുന്നത് ഈ സൌഹൃദങ്ങളുടെ പേരിലാവും. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിയേറ്റര്‍ ഗ്രൂപ്പിന്റെ പ്രകടനത്തില്‍ പങ്കാളിയായാവുന്നതിനിടെയാണ് അവന്‍ പിടിക്കപ്പെടുന്നതും. എന്നാല്‍, യാജകരാജാവിനെ കുറിച്ച് റിഡംഷന്‍ നല്‍കിയിരുന്ന സൂചനകളും അസ്ഥാനത്തല്ല. വ്യക്തിപരമായ പ്രതികാരമോഹമാണ് കേണലിനെതിരില്‍ കലാപം നയിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് എന്നത് ഭാഗികമായെങ്കിലും സത്യം തന്നെയാണ്. നോവലില്‍, ഇന്നസെന്റിനെ പോലെ ബയാഫ്രന്‍ കുരുതികളുടെ ഭീകരത ഏറ്റവും തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യമായി പേറുന്ന മറ്റൊരു കഥാപാത്രമായ 'രാജാവി'ന് കൂട്ടക്കുരുതിയുടെ നാളുകളില്‍ കണ്മുന്നില്‍ വെച്ച് തന്റെ കുടുംബത്തെ ഇല്ലാതാക്കിയവനോടുള്ള പ്രതികാരം. "ഉപ്പുസത്യാഗ്രഹത്തിനു പോകുന്ന ഗാന്ധിയെപ്പോലെ നിശ്ചയ ദാര്‍ദ്യത്തോടെ" മുന്നോട്ടു നീങ്ങി, സ്വന്തം ബലിയിലൂടെയെങ്കിലും അയാളത് സാധിക്കുന്നുമുണ്ട്, ചേരിനിര്‍മ്മാര്‍ജ്ജനത്തെ ചെറുക്കുന്ന ജനകീയ മുന്നേറ്റത്തിന്റെ മുന്‍ നിരയില്‍ നിന്ന്, കൊലയാളിയെ തിരിച്ചറിയുന്ന നിമിഷം തന്നെ. ഒരര്‍ഥത്തില്‍ ഒരു എല്‍വിസ് നിത്യ ജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരാരും കറുപ്പിലും വെളുപ്പിലുമായി അടയാളപ്പെടുത്താവുന്നവരല്ല എന്നത് നോവലിസ്റ്റിന്റെ ബോധ്യം തന്നെയാണ്. അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരെ സഹാനുഭൂതിയോടെത്തന്നെയാണ്, അവരുടെ എല്ലാ കാപട്യങ്ങളിലും നിസ്സഹായതകളിലും ക്രിസ് അബാനി അവതരിപ്പിക്കുന്നതും. റിഡംഷന്‍ ഒടുവില്‍ നടത്തുന്ന വലിയൊരു ചുവടുവെപ്പിലൂടെയാണ് എല്‍വിസ് ഐക്യ നാടുകളിലേക്കുള്ള കുടിയേറ്റം സാധിച്ചെടുക്കുക.
ജീവിത ജാഗ്രതയുടെ പെണ്‍ സ്വരൂപങ്ങള്‍
മുത്തശ്ശി ഓയേ മുതല്‍ തെരുവില്‍ യാജകബാലകകരുടെ കാവല്‍ ജോലി ചെയ്യുന്നിടത്ത് വെച്ച് ആദ്യം പ്രലോഭനവും പിന്നീട് സ്ത്രീസഹജമായ രോഗശുശ്രൂഷാ സാന്നിദ്ധ്യവുമായി സ്നേഹിതയാവുകയും ചെയ്യുന്ന ബാലിക ബ്ലെസ്സിംഗ് വരെ കുറെയേറെ സ്ത്രീ കഥാപാത്രങ്ങളുണ്ട് ഗ്രേസ് ലാന്‍ഡില്‍. ജീവിതത്തെ കുറിച്ചും മരണത്തെകുറിച്ചുമുള്ള ആഴമേറിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും അച്ഛന്റെ കയ്യേറ്റങ്ങള്‍ക്കെതിരില്‍ അമ്മയില്ലാ കുഞ്ഞിനു സാന്ത്വനമാവുകയും ചെയ്യുന്ന ദുരൂഹമായ ആദിമ ജ്ഞാനങ്ങളുടെയും മിത്തുകളുടെയും സൂക്ഷിപ്പുകാരിയായ ഓയേ മുത്തശ്ശി തലയെടുപ്പുള്ള കഥാപാത്രമാണ്. കുറ്റവാളികളെയും കൊലപാതകികളെയും മരച്ചുവട്ടില്‍ അടക്കുന്നതിനെ കുറിച്ച് അവര്‍ എല്‍വിസിനോട് പറയുന്നുണ്ട്: “മരണത്തില്‍ അവര്‍ക്കൊരവസരം കിട്ടുകയാണ് എന്തെങ്കിലും പ്രയോജനം ചെയ്യാന്‍, ഫലം കായ്ക്കുന്ന ഒരു മരത്തിനു വളമാവാന്‍". എന്നാല്‍ എല്‍വിസിനു പിന്നീട് മരങ്ങള്‍ക്ക് ചുവടെ നടക്കുമ്പോള്‍ ചില്ലകളില്‍ നിന്ന് പ്രേതരൂപികള്‍ കൈനീട്ടി വലിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. “മരണത്തില്‍ നിന്ന് മുഖം തിരിക്കരുത്. നമ്മള്‍ അതിനെ നേരിടണം, നമ്മള്‍ പുരുഷന്മാരാണ്" എന്ന് അച്ഛന്‍ പറയുന്നതിന്റെ പൊരുള്‍ പില്‍ക്കാലം വലിയൊരു ലക്ഷ്യത്തിനു വേണ്ടി സ്വയം ബലിയര്‍പ്പിക്കുമ്പോഴാണ് അയാളില്‍ പുലരുക. എന്നാല്‍ മരണം അഴുകിനാറുന്നുവെന്നു പ്രതികരിക്കുന്ന എല്‍വിസിനെ അങ്കിള്‍ ജോസഫ് ഓര്‍മ്മിപ്പിക്കുന്നു: “ജീവിതവും അങ്ങനെത്തന്നെ, കുട്ടീ. ജീവിതവും അങ്ങനെത്തന്നെ.” ലോകത്ത് പലയിടത്തും തൂലികാ സൌഹൃദങ്ങളുള്ള ഓയേ മുത്തശ്ശി, എഫുവയുമായി സിനിമക്ക് പോകാനും മറ്റും പണം കണ്ടെത്താന്‍ വേണ്ടി അവരുടെ കത്തുകള്‍ മുക്കിക്കളയുകയും പിന്നീട് അവരെ ബോധ്യപ്പെടുത്താനായി ആ സുഹൃത്തുക്കളുടെതെന്ന വ്യാജേന എല്‍വിസ് സ്വയം എഴുതിയ വ്യത്യസ്ത കഥകള്‍ വായിച്ചു കേട്ട് രസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവന്റെ ചെയ്തി അവര്‍ കൃത്യമായും മനസ്സിലാക്കിയിരുന്നു എന്ന് പിന്നീട് ഫെലീഷ്യ അമ്മായിയില്‍ നിന്നാണ് അവന്‍ മനസ്സിലാക്കുക; അവരത് ആസ്വദിക്കുകയായിരുന്നു എന്നും. "നിന്റെ അമ്മയെ പോലെ അവര്‍ ശാന്തയായി മരിച്ചു" എന്ന് ഫെലീഷ്യ അമ്മായി അവനോടു പറയുന്നു. അച്ഛന്റെ രണ്ടാം ഭാര്യയായി എത്തുന്ന കംഫര്‍ട്ട് , സ്നേഹമയിയായിരുന്ന അമ്മയുടെ സ്ഥാനത്തേക് ഒരിക്കലും എത്താനാവുന്നവളല്ല എന്ന് എല്‍വിസ് ആദ്യമേ തിരിച്ചറിയുന്നുണ്ട്. അവര്‍ക്ക് ആവശ്യം ഒരു പുരുഷന്റെ മേല്‍വിലാസം മാത്രമായിരുന്നു, സണ്‍ഡേക്ക് ജോലി ഒപ്പിക്കുന്നതിനു വേണ്ടി അന്യരോട് സെക്സില്‍ ഏര്‍പ്പെടാന്‍ മടിക്കാത്ത കംഫര്‍ട്ട് എല്‍വിസിനോട് കാര്യമായ മമത കാണിക്കുന്നുമില്ല. ഫെലീഷ്യ അമ്മായി അവന്റെ ചാപല്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനും എപ്പോഴും അവനു തുണയാവാനും തയ്യാറാവുന്നുണ്ട്. ഡാന്‍സ് ക്ലാസ്സിനു ചേരാന്‍ പണം നല്‍കുന്നത് പോലെ ഐക്യ നാടുകളിലേക്ക് പോവുമ്പോള്‍ അവനു അങ്ങോട്ട് രക്ഷപ്പെടാനുള്ള വഴി ഉറപ്പുനല്കുന്നുമുണ്ട് അവര്‍. ഒരു നിഴല്‍ പോലെ മാത്രം നോവലില്‍ സാന്നിധ്യമറിയിക്കുന്ന അമ്മ ബിയാട്രിസ് എല്‍വിസിന്റെയും സണ്‍ഡേയുടെയും ഓര്‍മ്മകളില്‍ നനുത്തൊരു വിങ്ങലാണ്. എന്നാല്‍ നോവലിലെ ഏറ്റവും ഹൃദയഭേദകമായ വിധി തീര്‍ച്ചയായും എഫുവായുടെതാണ്. മുതിര്‍ന്നവര്‍ അവള്‍ക്കെന്താണ് ഗാര്‍ഹികാന്തരീക്ഷത്തില്‍ സംഭവിച്ചു കൊണ്ടിരുന്നത് എന്ന് തിരിച്ചറിയാന്‍ വിസമ്മതിച്ചതിന്റെയും എല്‍വിസ് അത് തുറന്നു പറയുമ്പോള്‍ അപക്വമായ വെറും വാക്കായി കണ്ടതിന്റെയും അച്ഛന്‍ തന്നെ തോക്കിന്‍ മുനയില്‍ അവനെ നിശ്ശബ്ദനാക്കുന്നതിന്റെയും പാപ ഭാരം പേറേണ്ടി വരുന്നത് ആ കൌമാരക്കാരിയാണ്. ഒടുവില്‍, ടോണി മോറിസന്റെ പികോലയെ പോലെ, അബാനിയുടെ തന്നെ അബിഗേയ് ലിനെ പോലെ, ശപിക്കപ്പെട്ട ജന്മവുമായി ലാഗോസിലെ തെരുവുകളില്‍ അവള്‍ നഷ്ടപ്പെടുന്നു. ഓയേ മുത്തശ്ശി മരിക്കുമ്പോള്‍ അടുത്തില്ലാതിരുന്ന എല്‍വിസിനോട് ലാഗോസില്‍ അവളെ തിരഞ്ഞു കണ്ടെത്തണമെന്ന് ഒസ്യത്ത് ചെയ്തിരുന്നതായി ഫെലീഷ്യ അമ്മായി അവനോടു പറയുന്നുണ്ട്. എന്നാല്‍, റിഡംഷന്‍ ശരിയായി നിരീക്ഷിക്കുന്നപോലെ, എല്‍വിസ് എല്ലാം വേഗം മറക്കുകയും സഹാനുഭൂതിയുടെ അതിപ്രസരം പിന്നീട് നേരില്‍ കാണുമ്പോള്‍ മാത്രം അനുഭവിക്കുക/ പ്രകടമാക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. ഒടുവില്‍, ഇന്ത്യന്‍ വംശജനായ കപട ദൈവത്തിന്റെ അനുയായി വൃന്ദത്തില്‍പ്പെട്ട് അവള്‍ നടന്നു പോവുന്നത് പിന്നീടൊരിക്കല്‍ ഒരു മിന്നായം പോലെ എല്‍വിസ് കാണുന്നുണ്ട്. എല്‍വിസ് നിരീക്ഷിക്കുന്നു: ജീവിതകാലം മുഴുവന്‍ അവള്‍ ഒരിക്കലും അവളെ സഹായിച്ചിട്ടില്ലാത്ത മുഖങ്ങളാലും കപടജ്ഞാനികളാലും ചുറ്റപ്പെട്ടിരുന്നു. ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമാണ് തെരുവിന്റെ പുത്രിയായ ബ്ലെസ്സിംഗ്. രാവിന്റെ മറപറ്റി പ്രായത്തിനിണങ്ങാത്ത പ്രലോഭനവുമായി എല്‍വിസിനെ സമീപിക്കുന്ന അവള്‍, അവന്‍ ജ്വരബാധിതനാകുന്നതോടെ അതിവേഗം അര്‍പ്പണമനസ്ഥിതിയുള്ള ശുശ്രൂഷകയാവുന്നു. ഈ ഘട്ടത്തില്‍ അവള്‍ എഫുവായെ ഓര്‍മ്മിപ്പിക്കുന്നു. എന്തുകൊണ്ടാണ് താന്‍ അങ്ങോട്ട് സംരക്ഷണം നല്‍കേണ്ട എല്ലാ സ്ത്രീകളും തന്റെ സംരക്ഷകര്‍ ആവുന്നത് എന്ന് അവന്‍ ആശ്ചര്യപ്പെടുന്നുമുണ്ട്. ഐക്യനാടുകളിലേക്ക് പോകാനുള്ള അവസരം തെളിഞ്ഞു വരുമ്പോള്‍ അവനെ പിന്നോട്ട് വലിക്കുന്ന സാന്നിധ്യങ്ങളില്‍ മുന്നില്‍ അവളുണ്ടാവുക അങ്ങനെയാണ്. പക്ഷെ തെരുവിന്റെ പുത്രിക്കു കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുണ്ട്.
കടം കൊള്ളുമ്പോഴും അത് ജീവിതമാണ്.
ഖാലിദ് ഹുസൈനിയുടെ ദി കൈറ്റ് റണ്ണര്‍ എന്ന കൃതിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഗ്രേസ്‌ലാന്‍ഡ് . എന്നാല്‍ , വിദ്യാഭ്യാസമില്ലാത്ത അശിക്ഷിതനായ ഒരാള്‍ക്ക് ഐക്യനാടുകളില്‍ ജീവിത വിജയം കണ്ടെത്താനാവും എന്ന ഉറപ്പിലൊന്നും കാര്യമില്ലെന്നും തന്റെ സ്വപ്ന നായകന്‍റെ ടെന്നസിയിലെ സൗധത്തിന്‍റെ പേരായ 'ഗ്രേസ് ലാന്‍ഡ്' പോലെ തനിക്കവിടം ഒരു ശാദ്വല പ്രദേശം ഒന്നുമായിരിക്കില്ലെന്നും ഡാന്‍സിംഗ് പ്രൊഫഷനില്‍ വിജയമെന്നത് ഒരു മരീചിക മാത്രമാവാമെന്നും എല്‍വിസ് തിരിച്ചറിയുന്നുണ്ട്. എന്നാരിക്കിലും തന്നെപ്പോലെ നൈതികചോദ്യങ്ങളുടെ ശബ്ദം ഒരിക്കലും തീര്‍ത്തും അവഗണിക്കാനാവാത്ത ഒരാള്‍ക്ക് ലാഗോസ് ചേരില്ലെന്ന് അവനെ ബോധ്യപ്പെടുത്തുന്നതില്‍ റിഡംഷനും കൂട്ടരും വിജയിക്കുന്നു. മൂര്‍തല മുഹമ്മദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ അവന്‍ കണ്ടെത്തുന്നു: അനിശ്ചിതത്വം നിറഞ്ഞ ഭാവിയുടെ സമ്പന്ന സ്വപ്നങ്ങളിലേക്ക് ചുവടുവെക്കുന്ന ഈ നിമിഷം തനിക്കിതുവരെയും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിരുന്നതെല്ലാം താന്‍ പിറകില്‍ ഉപേക്ഷിക്കുകയാണ്- ഓയേ, എഫുവ, അച്ഛന്‍, 'രാജാവ്', റിഡംഷന്‍, ഒകോണ്‍ , ബ്ലെസ്സിംഗ്, എന്തിന്, കംഫര്‍ട്ടിനെ പോലും.
അധികൃതരുടെ "റിഡംഷന്‍ !" എന്ന വിളിക്ക് ഒരു നിമിഷം ശങ്കിച്ച് വിളികേള്‍ക്കുന്ന എല്‍വിസിലാണ് നോവല്‍ അവസാനിക്കുന്നത്. "നമ്മളിപ്പോള്‍ മരുഭൂമിയിലെ ഇസ്രായേല്‍വംശജരെ പോലെയാണ്. പ്രതീക്ഷയറ്റ് , സാധ്യതകളില്ലാതെ, മോശേയെക്കൂടാതെ.” മുമ്പൊരിക്കല്‍ റിഡംഷന്‍, എല്‍വിസിനോട് പറഞ്ഞതാണ്. 'രാജാവി'ന്റെ നാടക ട്രൂപ്പിലെ ജോര്‍ജ്ജ് മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നതും സംഗതമാണ്: “ഈ ജീവിതം ഒരു ചൊറിച്ചില്‍ പോലെയാണ്. നിങ്ങള്‍ മാന്തിക്കൊണ്ടേയിരിക്കും, തൊലി ഉരിഞ്ഞു പോകാന്‍ പാകത്തില്‍ പതഞ്ഞുപോകും വരെ. എന്നാലും നിങ്ങള്‍ മാന്തും. ഞാന്‍ ദോഷൈക ദൃക്കല്ല, എല്‍വിസ്, തളര്‍ന്നു പോയിരിക്കുന്നു എന്നേയുള്ളൂ.”
