ആഫ്രിക്കന്‍ - അമേരിക്കന്‍ ജീവിതാവസ്ഥകളെ അമേരിക്കന്‍ സാഹിത്യത്തിന്റെ മുഖ്യ ഉത്കണ്ഠകളില്‍ മുന്‍ നിരയില്‍ പ്രതിഷ്ഠിച്ച ടോണി മോറിസന്‍, ജെയിംസ് ബാള്‍ഡ് വിന്‍, ആലിസ് വാക്കര്‍, മയാ ഏഞ്ചലു തുടങ്ങിയവരുടെ നിരയിലേക്ക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രചനകളിലൂടെ കടന്നു വന്ന എഴുത്തുകാരനാണ് പോള്‍ ബീറ്റി. ദി വൈറ്റ് ബോയ് ഷഫിള്‍ (1996) സ്ലംബര്‍ലാന്‍ഡ് (2008) തുടങ്ങിയ നോവലുകളിലൂടെയും കവിതകളിലൂടെയും സമകാലീന അമേരിക്കന്‍ സാഹിത്യത്തില്‍ തന്റെ ഇടം കണ്ടെത്തിയ ബീറ്റിയുടെ നോവലാണ്, ആദ്യമായി മാന്‍ ബുക്കര്‍ പുരസ്കാരം അമേരിക്കയിലേക്കെത്തിച്ച ദി സെല്‍ ഔട്ട് എന്ന പുസ്തകം. (ജോനാതന്‍) സ്വിഫ്റ്റിനോടും മാര്‍ക്ക് ട്വൈനിനോടും താരതമ്യം ചെയ്യപ്പെടുന്ന തീക്ഷ്ണമായ സറ്റയറിന്റെ ശൈലിയില്‍ അമേരിക്കന്‍ സാമൂഹിക ജീവിതത്തിലെ തീക്ഷ്ണമായ ഒരു ഖണ്ഡത്തെ പോള്‍ ബീറ്റി അവതരിപ്പിക്കുന്നു.
ലോസ് ഏഞ്ചലസിന്റെ ദക്ഷിണ പ്രാന്തങ്ങളിലുള്ള ഡിക്കന്‍സ് എന്ന കാര്‍ഷിക ചേരിയില്‍ പേരുകേട്ട പുരാതന കെന്റക്കി കുടുംബത്തിന്റെ താവഴിയായി 'മി' എന്ന് മാത്രം ഒട്ടുമിക്കപ്പോഴും പേരു പറയുന്ന ബോണ്‍ബോണ്‍ മി എന്ന ആഖ്യാതാവ് വിചിത്രവും ആഫ്രിക്കന്‍ അമേരിക്കക്കാരെ സംബന്ധിച്ച പൊതുബോധത്തിനു നേരെയുള്ള പരിഹാസ പൂര്‍ണ്ണവുമായ ഒരു സ്വയം വെളിപ്പെടുത്തളിലൂടെയാണ് ആഖ്യാനത്തിലേക്ക് കടക്കുന്നത്:
“ഒരു കറുത്ത വര്‍ഗ്ഗക്കാരനില്‍ നിന്ന് എന്ന നിലയില്‍ ഇത് വിശ്വസിക്കാന്‍ പ്രയാസമാവാം, പക്ഷെ ഞാന്‍ ഒരിക്കലും ഒന്നും മോഷ്ടിച്ചിട്ടില്ല. നികുതി വെട്ടിപ്പോ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പോ നടത്തിയിട്ടില്ല. ഒരിക്കലും സിനിമാശാലയില്‍ നുഴഞ്ഞുകയറുകയോ കച്ചവടത്തിന്റെയോ മിനിമം കൂലി പ്രതീക്ഷകളുടെയോ രീതികളില്‍ താല്‍പര്യമില്ലാത്ത മരുന്നുകട കാഷ്യര്‍ക്ക് ബാക്കി ചില്ലറ തിരികെ നല്‍കാന്‍ മറന്നു പോവുകയോ ചെയ്തിട്ടില്ല. ഞാനൊരിക്കലും ഒരു ഭവനഭേദനം നടത്തിയിട്ടില്ല. മദ്യക്കട കയ്യേറിയിട്ടില്ല. ഒരിക്കലും ഒരു തിരക്കുള്ള ബസ്സിലോ സബ് വേ കാറിലോ കയറി മുതിര്‍ന്നവര്‍ക്കുള്ള സീറ്റില്‍ ഇരിക്കുകയോ എന്റെ ഭീമന്‍ പൗരുഷം പുറത്തെടുത്ത് ഒരേസമയം ഒരു വിഷമം പിടിച്ച മുഖഭാവത്തോടെയും ഒപ്പം വൈകൃതത്തിന്റെ സംതൃപ്തിയോടെയും സ്വയം ഭോഗം ചെയ്തിട്ടില്ല.എന്നിട്ടുമിതാ ഇവിടെ ഞാന്‍, ഐക്യ നാടുകളുടെ സുപ്രീം കോടതിയിലെ ഗുഹാസമാനമായ അറയില്‍, എന്റെ കാര്‍ ഏതാണ്ടൊരു വിരുദ്ധോക്തിയില്‍ കോണ്‍സ്റ്റിട്യൂഷന്‍ ആവന്യൂവില്‍ നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്ത്, എന്റെ കൈകള്‍ വിലങ്ങണിയിച്ചു പിറകില്‍ കുറുകെ ബന്ധിച്ച്...”
ചരിത്രത്തില്‍ ഇടം നേടിയ വംശീയ ഉള്ളടക്കമുള്ള അനേക കേസുകളില്‍ ഏറ്റവും പുതിയതായേക്കാവുന്ന 'മി വേഴ്സസ് യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക' എന്ന കേസിന് ഒരു രാസത്വരകമായതായി തന്നെകുറിച്ചു ചരിത്രം രേഖപ്പെടുത്തുമെന്നു അയാള്‍ സ്വപ്നം കാണുന്നു. അയാള്‍ സ്വയം ചെയ്യുന്ന തെറ്റിനാവട്ടെ - ഇക്കാലത്തും ഒരടിമയെ നിലനിര്‍ത്തുന്നതും വംശീയാടിസ്ഥാനത്തില്‍ പ്രദേശത്തെ പുനര്‍ ക്രമീകരിക്കുന്നതും ഉള്‍പ്പടെ - ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ വേര്‍തിരിച്ച കുപ്രസിദ്ധമായ കേസുകളില്‍ പൂര്‍വ്വ മാതൃകകളുണ്ട്. ലോസ് ഏഞ്ചലസില്‍ താന്‍ ജനിച്ചു വളര്‍ന്ന ഡിക്കന്‍സ് എന്ന സാങ്കല്‍പ്പിക പേരുള്ള 'കാര്‍ഷിക ചേരി' പ്രദേശം കാലിഫോര്‍ണിയയുടെ ഭൂപടത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതിനെതിരില്‍ , സമ്പന്നരായ ഇതര വിഭാഗങ്ങള്‍ പ്രദേശം മുഴുവന്‍ വാങ്ങിക്കൂട്ടുകയും അതിന്റെ സ്വത്വം നഷ്ടപ്പെടുകയും ചെയ്യുന്നതിന് പരിഹാരമായാണ് അയാള്‍ തന്റെ വിപരീത വംശീയപ്രക്രിയ (re segregation) ആരംഭിക്കുക. പട്ടണത്തിലെ ഏറ്റവും പ്രശസ്തനായ അന്തേവാസിയുടെ സഹായത്തോടെ - ബാക്കിയായ ഒരേയൊരു 'ലിറ്റില്‍ റാസ്ക്കല്‍ ' (1994-ലെ കോമഡി ടി. വി. പരമ്പര) നടന്‍ ഹോമിനി ജെങ്കിന്‍സ് - ചിന്തിക്കാവുന്നതില്‍ ഏറ്റവും മോശമായ ഒരു പ്രവര്‍ത്തി അയാള്‍ തുടങ്ങിവെക്കുന്നു: അടിമത്തം പുനസ്ഥാപിക്കുക, ആദ്യം ചരിത്രപാതയില്‍ സംഭവിച്ചപോലെ ബസ്സുകളില്‍ , പിന്നീട് പ്രാദേശിക സ്കൂള്‍ വംശീയമായി വേര്‍തിരിക്കുക. ഇതയാളെ സുപ്രീം കോടതിയില്‍ എത്തിക്കുന്നു.
“ഞാന്‍ എന്ത് ചെയ്തുവോ അത് ചെയ്യുമ്പോള്‍ അവിഭാജ്യമായ അവകാശങ്ങളെ കുറിച്ചോ ഞങ്ങളുടെ ജനതയുടെ പ്രൌഡമായ ചരിത്രത്തെ കുറിച്ചോ ആയിരുന്നില്ല ഞാന്‍ ചിന്തിച്ചത്. നടക്കുന്ന കാര്യം ചെയ്യുകയായിരുന്നു, എന്നുമുതലാണ് ഒരിത്തിരി അടിമത്തവും വിവേചനവും ആരെയെങ്കിലും വിഷമിപ്പിക്കാന്‍ തുടങ്ങിയത്, ഇനി അങ്ങനെയാണെങ്കില്‍ , മുടിയാനായിട്ട്, അതങ്ങനെതന്നെയാവട്ടെ.”
ആഖ്യാതാവിന്റെ ജീവിതം യു. എസ് ഭരണഘടനയുടെ പവിത്ര ധാരണകളെയും നാഗരിക ജീവിതം, സിവില്‍ റൈറ്റ്സ് പ്രസ്ഥാനം , പിതൃ - പുതൃ ബന്ധം, കറുത്തവരുടെ വംശീയ സമത്വമെന്ന വിശുദ്ധ സങ്കല്‍പ്പം എന്നിവയെ എല്ലാം വെല്ലുവിളിക്കുന്ന രീതിയിലേക്ക് പരിണമിക്കുന്നത് വിഭാര്യനും വിവാദ സോഷ്യോളജിസ്റ്റുമായ, അസാമാന്യമാം വിധം സാഡിസ്റ്റ് ആയിരുന്ന അച്ഛന്റെ വംശീയതയെ കുറിച്ചുള്ള 'സോഷ്യോളജിക്കല്‍ ' പരീക്ഷണങ്ങള്‍ക്ക് നിരന്തരം വിധേയനായി വളര്‍ന്നു വന്നതിന്റെ കയ്പ്പുറ്റ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. തനിക്കും തന്നെപ്പോലുള്ളവര്‍ക്കും ഏതാണ്ട് അനിവാര്യം തന്നെയായ താഴെ തട്ടിലുള്ള മധ്യവര്‍ഗ്ഗ കാലിഫോര്‍ണിയക്കാരുടെ വിധി അതിന്റെ എല്ലാ പാരവശ്യങ്ങളോടെയും അയാള്‍ സ്വയം അംഗീകരിക്കുന്നു: “ഞാന്‍ വളര്‍ന്നുവന്ന ഇതേ കിടപ്പുമുറിയില്‍ ഞാന്‍ മരിക്കും, '68 -ലെ ഭൂമികുലുക്കം മുതല്‍ മച്ചിലുള്ള കുമ്മായച്ചാന്തിലുള്ള വിള്ളലുകളിലേക്ക് നോക്കിക്കൊണ്ട്.” തന്റെ അച്ഛന്റെ ഏറ്റവും മികച്ച കൃതി ഒരു ഓര്‍മ്മക്കുറിപ്പ് ആയിരിക്കുമെന്നാണ് അയാളെ വിശ്വസിപ്പിച്ചിരിക്കുന്നത്, അത് തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും. എന്നാല്‍ അച്ഛന്‍ കറുത്തവര്‍ഗ്ഗക്കാരുടെ സാമാന്യ വിധിയിലെന്നോണം ലോസ് ഏഞ്ചലസ് പോലീസിന്റെ (LAPD) വെടിപെപ്പില്‍ കൊല്ലപ്പെടുമ്പോള്‍ അത്തരമൊരു ഓര്‍മ്മക്കുറിപ്പ് ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് മകന്‍ തിരിച്ചറിയുന്നു. ഈ വഞ്ചനയും തന്റെ സ്വന്തം പട്ടണത്തില്‍ എങ്ങും വ്യാപിച്ചിട്ടുള്ള സാമാന്യമായ നൈരാശ്യവും ചേര്‍ന്നാണ് വിചിത്രമായ ഒരു വിപരീത പരിഹാരത്തിന് അയാളെ ഇറക്കുക. അയാള്‍ ഒന്നാമത് ഒരു 'മനുഷ്യന്‍' എന്നും പിന്നീട് മാത്രം ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ എന്നും അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ , ബീറ്റിയുടെ ആക്ഷേപ ഹാസ്യം കറുത്തവരെയോ വെളുത്തവര്‍ഗ്ഗക്കാരെയോ ഏകപക്ഷീയമായി ലക്‌ഷ്യം വെക്കുന്നില്ല. ആകപ്പാടെ വക്രമായിപ്പോയ ലോകത്ത് ആരും ആ വക്രതയില്‍ നിന്ന് മുക്തരല്ല എന്നിടത്താണ് സര്‍വ്വവ്യാപിയായ ആ പരിഹാസത്തിന്റെ ശക്തി തെളിയുന്നത്. റിയല്‍ എസ്റ്റേറ്റ് ലോബി പ്രാദേശിക അധികാരികളുടെ ഒത്താശയോടെ ഡിക്കന്‍സ് പ്രദേശത്ത് കണ്ണുവെക്കുകയും അടയാള ചിഹ്നങ്ങള്‍ മാറ്റുകയും ചെയ്യുമ്പോഴാണ് "വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് പ്രവേശനമില്ല" എന്ന ബോര്‍ഡ് സ്ഥാപിച്ച് മി. തന്റെ പ്രവര്‍ത്തനം തുടങ്ങുക. വിജയിക്കാന്‍ സ്വയമൊരു വെളുത്ത വര്‍ഗ്ഗക്കാരന്‍ ആവണമെന്ന തല തിരിഞ്ഞ ലോജിക് ഉപയോഗിക്കെപ്പെടുന്നുണ്ട് ഹോമിനിയെ അടിമയാക്കുന്നതില്‍ . ആളുകള്‍ തങ്ങളുടെ വംശീയതയില്‍ സന്തോഷം കണ്ടെത്തുന്നവരാണെന്നും അത് കൊണ്ട് താന്‍ ചെയ്യുന്നത് സമത്വം സംസ്ഥാപിക്കുക മാത്രമാണെന്നും അയാള്‍ കരുതുന്നു. കുപ്രസിദ്ധമായ പ്ലെസ്സി വേഴ്സസ് ഫെര്‍ഗ്യൂസന്‍ കേസില്‍ (1896- '97) വിധി പറഞ്ഞ വംശീയാനന്തര ലൂസിയാനാ കോടതി, പതിനാലാമത് ഭരനാഘടനാ ഭേദഗതിയെ വ്യാഖ്യാനിച്ചു കൊണ്ട് "വേറിട്ട്, സമന്മാരായി" (“separate but equal”) എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച ചരിത്രമുണ്ടെന്നത് ഇവിടെ പ്രസക്തമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (The Sellout by Paul Beatty review – a galvanizing satire of post-racial America - Seth Colter Walls, The Guardian, 4 March, 2015)
മി-യുടെ തമസ്കരിക്കപ്പെട്ട പട്ടണത്തിലെ അന്തേവാസികളില്‍ ഹോമിനി ജെങ്കിന്‍സ് എന്ന, സ്വമേധയാ മി- യുടെ 'അടിമ'യായിക്കഴിയുന്ന പ്രായം ചെന്ന, പഴയ 'ലിറ്റില്‍ റാസ്കല്‍സ് ' അഭിനേതാവിനെ പോലെ ചട്ടമ്പി സംഘങ്ങളും ഹക്ക്ള്‍ബറി ഫിന്‍ പോലുള്ള കഥകളിലെ 'നിഗ്ഗര്‍ ' എന്ന പ്രയോഗത്തെ 'യോദ്ധാവ്' എന്നും , 'അടിമ' എന്നതിനെ 'ഇരുണ്ട നിറക്കാരനായ സന്നദ്ധന്‍ ' എന്നും തിരുത്തിയെഴുതുന്ന, ധാര്‍മ്മിക രോഷം മുഖ മുദ്രയായ അക്കദമീഷ്യന്‍ ഫോയ് ചെഷയര്‍ , തകര്‍ന്നു കൊണ്ടിരിക്കുന്ന പ്രാഥമിക വിദ്യാലയത്തെ റസീവര്‍ ഭരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പാടുപെടുന്ന നടത്തിപ്പുകാരന്‍ തുടങ്ങിയവരും, മി-യുടെ അച്ഛന്‍ തുടങ്ങിവെച്ച ആഫ്രിക്കന്‍ അമേരിക്കന്‍ ബുദ്ധിജീവികളുടെ കൂട്ടായ്മയും പെടും. കൂട്ടായ്മയുടെ പുതിയ നേതാവാണ് മി- യെ 'സ്വയം വിറ്റുകളഞ്ഞവന്‍ ' -The Sellout- എന്ന് വിളിക്കുക. തൊട്ടടുത്ത് കാലിഫോര്‍ണിയയുടെ ഔദ്യോഗിക ഭൂപടത്തില്‍ നിന്ന് തിരോഭവിച്ചിട്ടില്ലാത്ത മറ്റൊരു പ്രാന്ത പ്രദേശത്ത് അയാളുടെ മുന്‍കാമുകി മാര്‍പേസായുണ്ട്. അമ്പതുകളുടെ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പട്ടണത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ടോണി മോറിസന്റെ 'പാരഡൈസ് ' വായിച്ച് അയാള്‍ ചിന്തിക്കുന്നു, “വര്‍ണ്ണ വിവേചനം സൌത്ത് ആഫ്രിക്കയിലെ കറുത്തവരെ ഒന്നിപ്പിച്ചു, ഡിക്കന്‍സിന്റെ കാര്യത്തിലും എന്തുകൊണ്ട് അത് സംഭവിക്കില്ല?” ഒന്നിന് പിറകെ ഒന്നെന്നോണം ബീറ്റിയുടെ ചാട്ടുളിപ്രയോഗം നോവലില്‍ നിറയുന്നുണ്ടെങ്കിലും അമേരിക്കന്‍ സമൂഹത്തിലെ വംശീയതയും അടിമത്തത്തിന്റെ മഹാവേദനയുടെ ഓര്‍മ്മകളും ഒരു ഘട്ടത്തിലും നോവലിന്‍റെ ഫോക്കസില്‍ നിന്ന് മറയുന്നില്ല.
'ആഫ്രിക്കയില്‍ എന്നതിലേറെ ഇവിടെയായിരിക്കാന്‍ തന്നെയാണ് നിങ്ങളും ആഗ്രഹിക്കുക.' ഇടുങ്ങിയ ചിന്താഗതിക്കാരായ എല്ലാ നാറ്റിവിസ്റ്റുകളും (അമേരിക്കയില്‍ പിറന്ന ആഫ്രിക്കന്‍ വംശജര്‍ ) ഇറക്കുന്ന തുരുപ്പു ശീട്ട്. തീര്‍ച്ചയായും , ജോഹാനസ്ബര്‍ഗ് അത്ര മോശമല്ലെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും, കേപ് വെര്‍ദിയന്‍ കടലോരങ്ങളില്‍ അലയുന്നത് അവിശ്വസനീയമാം വിധം മനോഹരമാണെങ്കിലും നിങ്ങളെന്റെ തലക്കു മേല്‍ കപ്പ് കേക്ക് വെച്ചാല്‍ എനിക്ക് ആഫ്രിക്കയില്‍ എന്നതിലേറെ ഇവിടെത്തന്നെയാവാനാണ് ഇഷ്ടം. എന്നിരിക്കിലും, ഇരുപത്തിനാല് മണിക്കൂറും കിട്ടുന്ന ചില്ലി ബര്‍ഗറും , ബ്ലുറെയും, ഏരോണ്‍ ഓഫീസ് കസേരകളും ഉള്‍പ്പടെ, അതുമാത്രവും അല്ലാതെ, എനിക്ക് നല്‍കുന്ന ആപേക്ഷിക സന്തോഷം തലമുറകള്‍ നീണ്ട പീഡാനുഭവങ്ങള്‍ക്ക് പകരമാവും എന്ന് കരുതാന്‍ മാത്രം സ്വാര്‍ത്ഥനല്ല ഞാന്‍. അടിമക്കപ്പലില്‍ എത്തിയ പൂര്‍വ്വികരില്‍ ആരെങ്കിലും ബലാല്‍ക്കാരത്തിനും ചാട്ടവാറടിക്കും ഇടയിലുള്ള ആ അലസ നിമിഷങ്ങളില്‍ മുട്ടറ്റമുള്ള സ്വന്തം മലത്തില്‍ നിന്നു കൊണ്ട് , ഒടുവില്‍ , തലമുറകള്‍ നീളുന്ന കൊലകളും ദുസ്സഹ വേദനയും പീഡനങ്ങളും മാനസിക വ്യഥയും കഠിന രോഗങ്ങളും എല്ലാം ഒരു നാള്‍ തന്റെ ഏഴാമത്തെയോ എട്ടാമത്തേയോ തലമുറയിലെ പേരക്കിടാവിന്, എത്ര സാവധാനത്തിലും മുറിഞ്ഞു മുറിഞ്ഞു പോകുന്നതും ആണെങ്കിലും വൈ- ഫൈ ലഭ്യമാവുന്നതിനു തക്കതാണല്ലോ എന്ന് യുക്തിചിന്ത നടത്തിയിരിക്കുമോയെന്ന് ഞാന്‍ ശരിക്കും സംശയിക്കുന്നു.”
നോവലിന്റെ അന്ത്യത്തില്‍ , കറുത്തവരുടെ സമൂഹത്തിനു നേരെ പരിഹാസച്ചിരി ചിരിക്കുന്ന വെളുത്ത വര്‍ഗ്ഗ ദമ്പതികളെ ഭീഷണിയോടെ ഇറക്കിവിടുന്ന കറുത്ത കൊമേഡിയന്‍ അവരോടു പൊട്ടിത്തെറിക്കുന്നു, “എന്നെക്കണ്ടാല്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് മുടിഞ്ഞ തമാശയടിക്കുന്നത് എന്ന് തോന്നുന്നുണ്ടോ? ഈ തീട്ടം നിങ്ങള്‍ക്ക് വേണ്ടിയല്ല. മനസ്സിലായോ? കടന്നുപോകൂ ഇവിടെ നിന്ന്! ഇത് ഞങ്ങളുടെ കാര്യമാണ്!”
അപമാനിതരും നിസ്സഹായരുമായി ഇറങ്ങിപ്പോവുന്ന ദമ്പതികള്‍ക്ക് വേണ്ടി ഇടപെടാതിരുന്നതിനെ കുറിച്ച് മി ഓര്‍ക്കുന്നു,:
“കറുത്ത കൊമേഡിയന്‍ വെള്ളക്കാരായ ദമ്പതികളെ തങ്ങളുടെ വാലുകളും ധരിച്ചു വശായ ചരിത്രങ്ങളും കാലുകള്‍ക്കിടയില്‍ തിരുകി ഓടുന്ന വിധത്തില്‍ ഇരുട്ടിലേക്ക് ഇറക്കിവിട്ട ആ രാവിനെ കുറിച്ചോര്‍ക്കുമ്പോള്‍ , ഞാന്‍ ശരിതെറ്റുകളെ കുറിച്ചല്ല ഓര്‍ക്കുന്നത്. എന്റെ ചിന്തകള്‍ ആ സായഹ്നത്തിലേക്ക് മടങ്ങുമ്പോള്‍ ഞാനെന്റെ മൗനത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. മൌനം ഒരു പ്രതിഷേധമോ അല്ലെങ്കില്‍ ഒരു സമ്മതമോ ആവാം, എന്നാല്‍ മിക്കപ്പോഴും അത് ഭയമാണ്. എനിക്ക് തോന്നുന്നു, അതുകൊണ്ടാണ് ഞാന്‍ ഇത്ര ശാന്തനും ഇത്ര നല്ല പിറുപിറുക്കലുകാരനും ആകുന്നത്, നിഗ്ഗര്‍ ആണെങ്കിലും അല്ലെങ്കിലും. കാരണം ഞാനെപ്പോഴും ഭീരുവാണ്. ഞാനെന്തു പറഞ്ഞേക്കും എന്ന ഭയം. എന്തൊക്കെ വാഗ്ദാനങ്ങളും ഭീഷണികളുമാണ് ഞാന്‍ നല്‍കിയേക്കുക, എനിക്ക് പാലിക്കേണ്ടി വരിക. അതാണ് ഇയാളുടെ കാര്യത്തില്‍ എനിക്കിഷ്ടമായത്, “കടന്നു പോകൂ, ഇത് ഞങ്ങളുടെ കാര്യമാണ്" എന്നയാള്‍ പറഞ്ഞത് എനിക്കിഷ്ടമായില്ലെങ്കിലും. അയാള്‍ക്ക് ഒന്നുമേ പ്രശ്നമായിരുന്നില്ല എന്നതിനെ ഞാന്‍ മാനിക്കുന്നു. എനിക്കത്ര ഭയമില്ലായിരുന്നെങ്കില്‍ , എണീറ്റ് നിന്ന് പ്രതിഷേധിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. അയാള്‍ ചെയ്തതെന്തോ അതിനു അയാളെ ഭത്സിക്കാനല്ല, അല്ലെങ്കില്‍ വിഷമിച്ചു പോയ വെള്ളക്കാര്‍ക്കു വേണ്ടി ഇടപെടാനും അല്ല. ഒന്നോര്‍ത്താല്‍ , അവര്‍ക്ക് സ്വയം പ്രതിരോധിക്കാമായിരുന്നു, അധികൃതരെയോ തങ്ങളുടെ ദൈവത്തെയോ വിളിക്കാമായിരുന്നു, സ്ഥലത്തുള്ള എല്ലാവരെയും പ്രഹരിക്കാമായിരുന്നു, പക്ഷെ എനിക്ക് എണീറ്റു നിന്ന് അയാളോടൊരു ചോദ്യം ചോദിക്കാനായിരുന്നെങ്കില്‍ : “അപ്പോള്‍ എന്താണ് ഈ നമ്മുടെ കാര്യം?”
ബരാക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ പ്രസിഡന്റ് ആവുന്നത് വംശീയതയുടെ മുറിവുകളെ ഉണക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കില്‍ , അത് വിപരീതാര്‍ഥത്തില്‍ അവയെ ഉദ്ധീപിപ്പിക്കുന്നതാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ അമേരിക്കയില്‍ കണ്ടത്. സാഹിത്യം ഈ ഉത്കണ്ഠകളെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഭരനാഘടനാദത്തം എന്നൊക്കെപ്പറയുന്ന ഒരു വിശുദ്ധപശുവും ഒരു കടലാസിലും പുല്ലു തിന്നുന്നില്ല എന്ന പോള്‍ ബീറ്റിയുടെ നിലപാട്. ജോസഫ് ഹെല്ലറുടെ കാച്ച്- 22 രണ്ടാം ലോക യുദ്ധരംഗത്തെ അസംബന്ധങ്ങളെ ഏതുവിധം തുറന്നു കാണിച്ചുവോ അതുപോലെ വര്‍ത്തമാനകാല അമേരിക്കന്‍ സമൂഹത്തിലെ വംശീയതയുടെ അടിയൊഴുക്കുകളെ ഏറ്റവും ശക്തമായി ആവിഷ്കരിക്കുന്ന കൃതി എന്നുതന്നെ ദി സെല്‍ഔട്ട് വിലയിരുത്തപ്പെടുന്നു. ഒരു സര്‍ജ്ജന്‍ അനസ്തേഷ്യ ഉപയോഗിക്കുന്നത് പോലെ, ഒരു മാന്ത്രികന്റെ കൈത്തഴക്കം പോലെ, പോക്കറ്റടിക്കാരന്റെ വൈദഗ്ദ്യത്തോടെ ബീറ്റി സറ്റയര്‍ ഉപയോഗിക്കുന്നു എന്ന് സാറാ സില്‍വര്‍മാന്‍ നിരീക്ഷിക്കുന്നു. അതേസമയം, 'വംശീയതാനന്തര അമേരിക്ക'യെന്ന വെള്ളപൂശലിന്റെ അസംബന്ധത്തിനെതിരിലുള്ള മുനകൂര്‍ത്ത സറ്റയറും ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിന്റെ പ്രാദേശിക – ദേശീയ സ്വത്വാനുഭവങ്ങളിലേക്കുള്ള എണ്ണമറ്റ സൂചനകളും ഒരേസമയം നോവലിനെ ഏറെ സാന്ദ്രമാക്കുകയും വായനയെ ഒട്ടൊക്കെ ക്ലിഷ്ടമാക്കുകയും ചെയ്യുന്നു. മുഴുവന്‍ വായനക്ക് ശേഷവും പിടിതരാതെ പോയ ഒട്ടനവധി സൂചകങ്ങള്‍ സാമാന്യ വായനക്കാരനില്‍ അപൂര്‍ണ്ണ വായനയുടെ അസംപ്തൃപ്തി നിറക്കുമ്പോഴും അതെ സൂചകാധിക്യത്തില്‍ (topical allusions) മങ്ങിയും മുങ്ങിയും പോകുന്ന ഇതിവൃത്തത്തിന്റെ താരതമ്യേനയുള്ള പ്രാധാന്യമില്ലായ്മ രണ്ടാമതൊരു വായനയുടെ പരിഗണനയിലേക്ക് നോവലിനെ അത്രകണ്ട് കൊണ്ടുവരുന്നുമില്ല.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 251-256)
