My Poem - 01

ഇടക്കൊന്നു മയങ്ങിയുണരണം

ഇടക്കൊന്നു മയങ്ങിയുണരണം

ഇടക്കൊന്നു മയങ്ങിയുണരണം

സ്നേഹരഹിതമായ കാഴ്ചകള്‍ക്കും

സാന്ത്വനമില്ലാത്ത ശബ്ദങ്ങള്‍ക്കും

ഇടവേളയൊരുക്കി

മനസ്സിന്റെ നെരിപ്പോടിനും

ചിന്തയുടെ പാഴ്വേലകള്‍ക്കും

ഒന്നൊരിത്തിരി അവധി കൊടുക്കണം

ഒന്ന് പുറം തിരിഞ്ഞിരിക്കണം

ഒഴുക്ക് മറന്ന പുഴയോടും

കരിഞ്ഞുണങ്ങിയ മേടുകളോടും

കവിത ചൊല്ലാതെ

കരിമ്പുക ചുറ്റിയ മാനത്തു

നക്ഷത്രങ്ങളെ തിരയാതെ

ഋതു ഭേദങ്ങളില്ലാത്ത മരുപ്പറമ്പിനെ

കാല്‍പനിക കാന്തിയണിയിക്കാതെ

ഒന്ന് വെറുതെ കണ്‍ കാതോര്‍ത്ത് നില്‍ക്കണം.

ഒന്ന് പിറന്നപടി നില്‍ക്കണം.

മഴ നനയുന്ന കുട്ടിയാവണം.

വഴക്ക് പറയാനമ്മയില്ലെങ്കിലും

വികൃതിയെ കൊല്ലരുതുള്ളില്‍.

കൂനിക്കൂടിയ വാര്‍ദ്ധക്യമായി

വെയില്‍ കായണം,

പിറകിലാ വിളിയൊച്ച

കേട്ടുതുടങ്ങിയെങ്കിലും

ഒന്ന് കൂടിയാ കിനാക്കൂട്ടിനോട് ശൃംഗരിക്കണം.

ക്ഷീരപഥ യാത്രയിലെങ്കിലും

കടലാഴങ്ങളിലേക്കെങ്കിലും

കൂടുകൂട്ടുക പക്ഷി ജന്മമായിട്ടെങ്കിലും

ഒരു ഞൊടിയിട നില്‍ക്കണം.

വിട്ടു പോന്ന നിഴലിനോടും

നിഴല്‍ പൊലിഞ്ഞ വഴികളോടും

കൂട്ട് വിട്ട നാമ്പുകളോടും

പത്തിതാഴ്ത്തി ഒന്ന് നമിക്കണം.

കിളച്ചു മാറ്റുന്നത് പര്‍വതങ്ങളെയെങ്കിലും

ഒന്ന് മൂരി നിവരണം.

(പ്രളയദിനങ്ങള്‍ ബാക്കിവെച്ചത് : പേജ് 46)